തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയർത്തി 'വന്ദേമാതരം' പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎല്‍എ.
ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലായി ബി ജെ പി. പ്രവർത്തകർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ 'വന്ദേമാതര'ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നതുമായ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച്, ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ബി.ജെ.പി. മുന്നില്‍ തന്നെയുണ്ടാകും. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്കുന്ന സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ കേരളത്തിലെ രാജ്യസ്നേഹികളായ ജനങ്ങള്‍ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'വന്ദേമാതരം' രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഗീതമാണ്. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുക ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ഒരേ മനസ്സോടെ 'വന്ദേമാതരം' ആലപിക്കുന്നതിലൂടെ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ശക്തമായ സന്ദേശമാണ് ബി.ജെ.പി. നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം 15,000 കേന്ദ്രങ്ങളിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.






