കോട്ടയം : പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് വൈക്കം നഗരസഭാ ബീച്ചിലെ ശില്പോദ്യാനത്തിൽ കായലിൽ നിന്നും കോരിയെടുത്ത് വെച്ചിരിക്കുന്ന ചെളിയും മാലിന്യങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. നീക്കംചെയ്ത മാലിന്യം ഉപയോഗിച്ച് ബീച്ച് മൈതാനത്ത് ഉണ്ടായിരുന്ന കുഴികൾ മൂടുകയും ചെയ്തു.
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മാലിന്യങ്ങൾ ഇട്ടിരുന്ന സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി. സ്വഛ് ഭാരത് മിഷൻ പരിശോധനയ്ക്ക് വരുന്നതിനാൽ നഗരസഭയ്ക്ക് പണം മുടക്കില്ലാതെ ഇറിഗേഷൻ വകുപ്പ് കൊണ്ടുവന്ന ഹിറ്റാച്ചി ഉപയോഗിച്ചാണ് മാലിന്യം കോരിവെച്ചത്.
ബീച്ചിന്റെ തെക്കേ വശത്തെ കാട് വെട്ടിത്തെളിച്ച് കുഴി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെളിയും പായലും കോരിവെച്ചത്. ശില്പങ്ങൾക്ക് അടുത്ത് കായലിൽനിന്നും മാലിന്യങ്ങൾ കോരി വച്ചത് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
മാലിന്യംതള്ളുന്നതിനുമുൻപ് ജലാംശം വലിഞ്ഞാൽ ഉടൻ ഇതു നീക്കുമെന്ന് കൗൺസിലിൽ അറിയിച്ചിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് പ്രതിപക്ഷം നടത്തിയതെന്ന് നഗരസഭാ അധികൃതർ ആരോപിച്ചു.






