വൈക്കം : മഴക്കെടുതിയുടെ ആഘാതത്തിൽ നിന്നും ഇനിയും കരകയറാനാകാതെ താഴ്ന്നപ്രദേശങ്ങളിലെ കുടുംബങ്ങൾ.
താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽനിന്ന് വെള്ളമിറങ്ങാത്തതുമൂലം താമസസ്ഥലത്തേക്ക് മടങ്ങാനാവാതെ ദുരിതബാധിതർ.
വൈക്കം താലൂക്കിൽ എട്ട് ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 517 കുടുംബങ്ങളിൽനിന്നുള്ള 1079-പേർ ക്യാമ്പുകളിൽ കഴിയുന്നു.
ഉദയനാപുരം പഞ്ചായത്തിലെ വാഴമന, മുട്ടുങ്കൽ, തലയോലപ്പറമ്പിലെ കോരിക്കൽ, വടയാർ, തലയാഴം പഞ്ചായത്തിലെ കിഴക്കൻ മേഖല,
കല്ലറയിലെ മുണ്ടാർ, കടുത്തുരുത്തിയിലെ എഴുമാന്തുരുത്ത്, മാഞ്ഞൂരിലെ മാഞ്ഞൂർ തെക്കുംഭാഗം, വൈക്കം നഗരസഭയിലെ പുളിഞ്ചുവട്, ചാലപ്പറമ്പ് മേഖലകളിലുള്ളവരാണ് ഇപ്പോഴും വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്.
പലരുടെയും വീടുകളിൽനിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. മുറികളിലടക്കം മണ്ണും ചെളിയും അടിഞ്ഞിട്ടുമുണ്ട്. രണ്ടുദിവസത്തിനകം വീടുകളിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിലുള്ളവർ.






