കോഴിക്കോട് : വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ തുടർനടപടികൾ കടുപ്പിച്ച് പോലീസ്. അറസ്റ്റിലായ താത്കാലിക അധ്യാപികമാര്‍ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നു. ലഹരി വില്‍പ്പനയിലൂടെ ഇവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് നിയമപ്രകാരം അവ പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക് വ്യക്തമാക്കി.
അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. നിലവിൽ മൂന്ന് അധ്യാപികമാർ ഉൾപ്പടെ 5 പേരാണ് കേസിൽ അറസ്റ്റിലായത്. പന്ത്രണ്ടായിരവും പതിമൂവായിരവും രൂപ മാത്രം മാസശമ്പളമുള്ള അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ പത്ത് ലക്ഷത്തിലേറെ രൂപ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
ഡെലിവറി ബോയ് ജിജിലിന്റെ അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഡെലിവറി ജോലിയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം അയച്ചു നല്‍കിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.
ആവശ്യക്കാരില്‍ നിന്ന് ഡിജിറ്റലായി ശേഖരിക്കുന്ന പണം 10,000 അല്ലെങ്കില്‍ 20,000 രൂപയാകുമ്പോള്‍ നീഷ്മ നേരിട്ട് ലഹരി മൊത്തവ്യാപാരികള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു പിന്തുടര്ന്നിരുന്നത്. പണം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുന്ന ശാസ്ത്രീയമായ രീതിയാണ് സംഘം ഉപയോഗിച്ചത്.
റിസോര്‍ട്ടുകളിലും ചില വീടുകളിലും ഇവര്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായും കണ്ടെത്തലുണ്ട്. അധ്യാപികമാരായതിനാല്‍ കുട്ടികളെ ലഹരി ശൃംഖലയുടെ ഭാഗമാക്കിയിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും, നിലവില്‍ അത്തരം വിവരങ്ങളോ പരാതികളോ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് മുകളിലുള്ള വിതരണക്കാരെക്കുറിച്ച് വിവരങ്ങള്‍ നല്കാന് പ്രതികള്‍ തയ്യാറായിട്ടില്ല. എന്നാല്‍, കേസിലെ പ്രധാന കണ്ണി വയനാട് സ്വദേശിയാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.






