അഗർത്തല: ത്രിപുര പൊലീസ് ആസ്ഥാനത്തെ ഞെട്ടിച്ച് ഡിജിപി അനുരാഗ് ധങ്കറുടെ മരണം. അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അനുരാഗ് ധങ്കറെ ഉടൻ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കർ മൂന്ന് പതിറ്റാണ്ടിലേറെയായി സർവീസിലുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് ത്രിപുര പൊലീസ് മേധാവിയായി ചുമതലയേറ്റത്.
1995 മുതൽ 2003 വരെ ത്രിപുരയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഒരു വർഷത്തോളം കൊസവോയിലെ യുഎൻ മിഷന്റെ ഭാഗമായി പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലും സിഐഎസ്എഫിലും സേവനമനുഷ്ഠിച്ച ശേഷം ത്രിപുരയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
സംഭവവിവരമറിഞ്ഞ് മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ പൊലീസ് ആസ്ഥാനത്തെത്തി. ഡിജിപിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നിലെ സാഹചര്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.






