പത്തനംതിട്ട : മൂന്നുദിവസമായി വൈദ്യുതി ഇല്ലെന്ന നാട്ടുകാരുടെ പരാതിയില്‍ വിശദീകരണം നല്കി കെഎസ്ഇബി ഉദ്യോഗസ്ഥന്. വെള്ളത്തിൽ മുങ്ങി കിടക്കുന്ന ട്രാൻസ്ഫോർമർ വളളം തുഴഞ്ഞെത്തി കാണിച്ചാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് കുമാര്‍ പിളളയാണ് വളളം തുഴഞ്ഞെത്തി വൈദ്യുതി ഇല്ലാത്തതിന്റെ കാരണം നേരിട്ട് കാണിച്ചു നൽകിയത്.
ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും കെഎസ്ഇബി തിരുവല്ല ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് പറഞ്ഞു. വെളളം പൂര്‍ണമായും ഇറങ്ങിയതിന് ശേഷം മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്നും രാജേഷ് വ്യക്തമാക്കി. പത്തനംതിട്ട വെണ്ണിക്കുളം തുരുത്തിക്കാട് ഭാഗത്ത് വൈദ്യുതി പുനസ്ഥാപിക്കണം എന്നായിരുന്നു ആവശ്യം.
അതേസമയം പത്തനംതിട്ടയിലുള്പ്പടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ടയിൽ തിരുവല്ല, റാന്നി, ആറന്മുള ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയ നിലയിൽ തന്നെ തുടരുകയാണ്.






