തിരുവനന്തപുരം : കേന്ദ്ര സർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. ബുക്കിംഗിനായി മുൻകൂർ നൽകിയ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കാനായി ട്രെയിനിൽ ഡൽഹിയിൽ പോകാനാണ് തീരുമാനിച്ചിരുന്നത്. 22 ബോഗികൾ ഉള്ള ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഇതിനായി 10 ലക്ഷം രൂപ റെയിൽവേക്ക് നൽകിയിരുന്നു. എന്നാൽ ഇന്നലെ ആ തുക ബാങ്കിൽ തിരികെ വന്നു. ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ വന്നതെന്നും പ്രത്യേക ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെ ആണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്നും സാധ്യമായ എല്ലാ വഴിയിൽ കൂടിയും ഡൽഹിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡെപ്റ്റംബര്‍ ഒന്നിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് വലിയ തോതില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു സിപിഐ ശ്രമിച്ചത്.
20 ബോഗികളിലായി ഏകദേശം 1400ലധികം പ്രവര്‍ത്തകരും വോളന്റിയര്‍മാരും കര്‍ഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ അനുമാനം.






