കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു മണി വരെ നഗരപരിധിയില്‍ ഭാരവാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. നിലവില്‍ സർവീസ് നടത്തുന്ന ബസുകളും, സ്കൂള്‍ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ഈ സമയപരിധിയില്‍ നഗരറോഡുകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചാല്‍ അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം നിർദ്ദേശിച്ചത്. നഗരത്തില്‍ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങള്‍ മണർകാട് -തിരുവഞ്ചൂർ-പട്ടിത്താനം ബൈപ്പാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നർ ലോറികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുന്നത് പരിഗണിക്കണമെന്നും യോഗം നിർദേശിച്ചു.
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ക്രിസ്മസ് സീസണോടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സിമൻറ് ജംഗ്ഷൻ-പാറേച്ചാല്‍-തിരുവാതുക്കല്‍, വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ വിളിച്ച പണികള്‍ വേഗത്തില്‍ പൂർത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയില്‍ക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടിയാല്‍ എംസി റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും.
കഞ്ഞിക്കുഴി ജംഗ്ഷനില്‍ സുഗമമായ ഗതാഗതത്തിന് തടസമായി നില്ക്കുന്ന വൈദ്യുതി തൂണും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പതിനഞ്ചിനുശേഷം വീണ്ടും യോഗം ചേരും.






