കോട്ടയം : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല.
പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. പിന്നീട് 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വിജിലൻസ് സമർപ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.






