ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.
ജോലിയിൽ വീഴ്ച വരുത്തിയതിന് കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ്.മല്ലികയ്ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കിയതായി വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പരിപാടികൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരുന്നതാണ്.
സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഈ പരിപാടി കാണാൻ പ്രധാനാധ്യാപിക നിർബന്ധിച്ചതായി പറയപ്പെടുന്നു.
സ്കൂളിൽ രാഷ്ട്രീയ പരിപാടികൾ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ജില്ലയിലുടനീളം വൈറലാവുകയും, വിവരം കരൂർ ഡി.ഇ.ഒ. (DEO) എ. ഷൺമുഖവേലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു, തുടർന്ന് അദ്ദേഹം വകുപ്പുതല അന്വേഷണം നടത്തുകയും പ്രധാനാധ്യാപിക മല്ലികയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയുമായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ് ആദ്യമായിട്ടാണ് കരൂരിൽ എത്തുന്നത്. കരൂരിൽ പൊതുവേദിയിൽ സിനിമാസ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ വിജയ്,കളക്ട്രേറ്റിൽ കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ജോലിയുടെ രേഖകളും കൈമാറി.തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.






