കൊച്ചി: സ്കൂള്‍ ഫ്രീഡം ക്വിസില്‍ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിന്റെ കൃത്യമായ കാരണം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂള്‍ അധ്യാപകനായ കെ. ഗുരുപ്രസാദ് നല്കിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉള്‍പ്പെട്ട ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടിയത്.
ആഗസ്റ്റ് ആറിന് നടന്ന സോഷ്യല്‍ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദത്തിനാസ്പദമായ സംഭവം. "ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?" എന്ന ചോദ്യത്തിന് 'വി.ഡി. സവർക്കർ' എന്ന ഉത്തരം നല്‍കിയതാണ് വിവാദമായത്. ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
എന്നാല്‍, ചോദ്യം തെറ്റാണെങ്കില്‍പ്പോലും അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സസ്പെൻഷൻ പോലുള്ള അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും അധ്യാപകനില്‍ നിന്ന് എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്ക് പിന്നിലെ വ്യക്തമായ സാഹചര്യം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കിയത്.
അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ കഴിഞ്ഞ തവണ തയ്യാറാകാതിരുന്ന കോടതി, സർക്കാരിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ ഉത്തരവ് പുറപ്പെടുവിക്കുക.






