ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്നയിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും നിലവിലെ സാഹചര്യത്തിൽ സ്വയം ശുദ്ധീകരണം സംഭവിക്കുമെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കപ്പെടും, അല്ലെങ്കിൽ പെരുന്ന തന്നെ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങൾ കണ്ടെത്തണം. ഡൽഹിയിലെ മാതൃക മികച്ചതാണ്,' സുരേഷ് ഗോപി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സുകുമാരൻ നായരെ പേരെടുത്തുപറയാതെ വിമർശിച്ചു. "ഞാനാണ് ജനറൽ സെക്രട്ടറി, ആരാണ് വരേണ്ടത്, ആരാണ് വരരുതെന്ന് ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ല," എന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
പശ്ചിമ ബംഗാൾ മുൻ ഗവർണർ ആനന്ദ ബോസും ചടങ്ങിൽ പങ്കെടുത്തു. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചെന്ന പരാതിയെ തുടർന്നാണ് ഡൽഹിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ മന്നം സ്മൃതി മണ്ഡപം നിർമ്മിച്ചത്. നേരത്തെ ആനന്ദ ബോസിനും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേരള സന്ദർശനത്തിനിടെ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി ലഭിക്കാത്തത് വിവാദമായിരുന്നു.






