തിരുവനന്തപുരം : ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെഎസ്ഇബിക്ക് അധിക ചെലവായ 6.29 കോടി രൂപ സെപ്റ്റംബർ മാസം സർചാർജ് ആയി ഈടാക്കാൻ തീരുമാനം. പ്രതിമാസ ബില്ല് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസ നിരക്കിലും ആയിരിക്കും ഇന്ധന സർചാർജ് ഈടാക്കുക.
ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിക്ക് വലിയ തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഈ മാസം സർചാർജ് ഈടാക്കിയിരുന്നില്ല. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ വൈദ്യുതി ബോർഡുകൾക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബി ഇപ്പോൾ വീണ്ടും സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ സർചാർജ് ഒഴിവാക്കിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നുവെങ്കിലും, പുതിയ തീരുമാനം സാധാരണക്കാരുടെ വൈദ്യുതി ബില്ലിൽ ചെറിയ തോതിൽ വർധനവുണ്ടാക്കാൻ കാരണമാകും.






