പാലക്കാട്: സംഭരിച്ച നെല്ലിന് തുക നൽകാത്ത സാഹചര്യത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ഉപരോധിച്ച് കർഷകർ. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ കർഷകർക്ക് 24 ആം തീയതിയ്ക്ക് മുമ്പ് പണം നൽകാമെന്ന് സപ്ലൈകൊ ഉറപ്പ് നൽകി. റീജണൽ ഓഫീസർ നേരിട്ടെത്തിയാണ് കർഷകർക്ക് ഉറപ്പ് നൽകിയത്. ഇതോടെ സമരം തത്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. ഇതിനിടെ അറസ്റ്റിനായി പോലീസിനെ വിന്യാസിപ്പിച്ച് കർഷകരെ ഭയപ്പെടുത്താനും നീക്കമുണ്ടായി.
58050 കർഷകരിൽ നിന്നാണ് സ്പ്ലൈക്കോ ഈ വർഷം നെല്ല് സംഭരിച്ചത്. പകുതിപേർക്ക് പോലും തുക നൽകിയിട്ടില്ല. കർഷക ദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി കർഷകർ സപ്ലൈകോ ഓഫീസ് ഉപരോധിച്ചത്. രണ്ടാം വിള നെല്ല് ,സർക്കാർ സംഭരിച്ചിട്ട് മാസങ്ങളേറെയായി. ജില്ലയിൽ മാത്രം 34,860 കർഷകർക്ക് ഇനിയും നെല്ലിന്റെ തുക ലഭിക്കാനുണ്ട്. ഓണമെത്തിയിട്ടും തുക നൽകാത്ത സാഹചര്യത്തിലാണ് ഒരു വിഭാഗം കർഷകർ സപ്ലൈകോ ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത് . അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികൾക്കായി പോലീസും സ്ഥലത്ത് എത്തി. പലവിധ അനുനയ നീക്കം ഉണ്ടായെങ്കിലും കർഷകർ നിലപാടിൽ ഉറച്ച് നിന്നു. സപ്ലൈകോ ഹെഡ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പണം നൽകുന്ന തീയതി സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകാതിരുന്നതോടെ സമരം നീളുമെന്ന സ്ഥിതിയിലായി. ഇതിനുശേഷമാണ് റീജണൽ ഓഫീസർ സ്ഥലത്തെത്തി ഓഗസ്റ്റ് 24ന് മുമ്പ് പണം നൽകുമെന്ന് കർഷകരെ അറിയിച്ചത്. തുടർന്ന് ഉപരോധ സമരം നടത്തിയ കർഷകരും നിലപാട് അറിയിച്ചു. മഴക്കാലത്ത് പുതിയ കൃഷിയിറക്കേണ്ട സമയത്ത് മുൻവിളയുടെ പണം പോലും ലഭിക്കാത്തത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.






