തിരുവനന്തപുരം:അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴും സർക്കാറിൽ നിന്ന് അനുകൂല നിലപാട് ഇല്ലാത്ത സാഹചര്യത്തിൽ സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിക്കാനൊരുങ്ങി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.
ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് വളർമതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. ആരോഗ്യസ്ഥിതി വഷളായാൽ ഉദ്യോഗാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ.
ഏഴുതവണ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല.
സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സർക്കാർ മുന്നോട്ടു വെച്ച നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.
പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം .
അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും.






