കൊച്ചി : യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. ഇന്നലെ രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്. സ്പൈസ് ജെറ്റ് വൈകുന്നതില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വിമാനം വൈകുമ്പോള്‍ കാത്തിരിക്കാന്‍ സ്ഥലമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായി സ്പൈസ് ജെറ്റ് വിമാനം വൈകുന്നത് യാത്രക്കാരെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം പ്രശ്നത്തില്‍ ഇതുവരെ സിയാലും ടെര്‍മിനല്‍ മാനേജറും ഇടപെട്ടിട്ടില്ല.
വിമാനം വൈകുന്നതില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കും വിശദീകരണമില്ല. നാലുമാസമായി തങ്ങള്‍ക്കും ശമ്പളം ഇല്ലെന്നാണ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്കിയ മറുപടി. മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് യാത്രക്കാരോട് ജീവനക്കാര്‍ പറയുന്നത്. 150ഓളം ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി ഇരിക്കുകയാണെന്നും അതില്‍ വയോധികരും ഭിന്നശേഷിക്കാരുമുണ്ടെന്നും യാത്രക്കാർ പറയുന്നു.
മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെ വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്യുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതും പതിവായതോടെ സ്പൈസ് ജെറ്റില്‍ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന പ്രതിസന്ധിയിലാകുന്നത്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി ദുബായിലേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.






