ന്യൂയോർക്ക് : ലോക ഫുട്ബോളിന്റെ വന്‍കരകളില്‍ വീണ്ടും ലാ റോജയുടെ പതാക പാറുന്നു. കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ് സ്പെയിന് ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 2010ല്‍ ആദ്യമായി ലോകകപ്പ് മുത്തമിട്ടതിന് ശേഷം ഇതാദ്യമായാണ് സ്പെയിന് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടോ അര്‍ജന്റീനയോ ആകും സ്പെയിന്റെ എതിരാളികള്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളേല്‍പ്പിച്ച പ്രഹരങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്, ഫ്രഞ്ച് പടയെ കീഴടക്കിയത്. 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ യൂറോ കപ്പും ലോകകപ്പും തുടര്‍ച്ചയായി സ്വന്തമാക്കിയ തങ്ങളുടെ തന്നെ റെക്കോര്‍ഡിനൊപ്പമെത്താനും, 1972-74 കാലത്തെ പശ്ചിമ ജര്‍മ്മനിക്ക് ശേഷം യൂറോ കപ്പ് കിരീടത്തിന് തൊട്ടുപിന്നാലെ വരുന്ന ലോകകപ്പില്‍ ചാമ്പ്യന്മാരാകുന്ന മൂന്നാമത്തെ രാജ്യമാകാനുമാണ് സ്പെയിന് ഒരുങ്ങുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കൈവരിക്കാത്ത നേട്ടമായ, ഒരു എഡിഷനില്‍ 6 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും സ്പെയിന് സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളിലെ ആധിപത്യം ഒന്നു കൂടെ ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. തോല്‍വിയറിയാതെ സ്പെയിന് പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ 37ആം മത്സരമാണിത്.
നോക്കൗട്ട് പോരാട്ടങ്ങളില്‍ ഫ്രാന്‍സിന് മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യം സ്പെയിന് ഒരിക്കല്‍ കൂടി തെളിയിച്ചു. അവസാനമായി ഏറ്റുമുട്ടിയ 5 നോക്കൗട്ട് മത്സരങ്ങളില്‍ നാലിലും വിജയം സ്പെയിനൊപ്പമായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഫ്രാന്‍സ് കുറിച്ച മികച്ച അപരാജിത കുതിപ്പിനാണ് ഇതോടെ തിരശ്ശീല വീണത്. തങ്ങളുടെ തുടര്‍ച്ചയായ 6 ലോകകപ്പ് മത്സരങ്ങളിലെ വിജയ പരമ്പര സ്പെയിന് മുന്നില്‍ അവസാനിച്ചു. സ്പെയിനെതിരെയുള്ള അവസാന 11 മത്സരങ്ങളില്‍ എട്ടിലും തോല്‍വിയേറ്റു വാങ്ങാനായിരുന്നു ഫ്രഞ്ച് പടയുടെ വിധി. മത്സരത്തില്‍ 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിക്കെല്‍ ഒയര്‍സബാല്‍ നല്കിയ തുടക്കമാണ് സ്പെയിന്റെ വിജയം ഉറപ്പിച്ചത്.
ലോകത്തിലെ ഏറ്റവും മാരകമായ ഫ്രഞ്ച് മുന്നേറ്റ നിരയെ സ്പാനിഷ് ഡിഫന്‍സ് കെട്ടുകെട്ടിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞ 9 ലോകകപ്പ് മത്സരങ്ങളില്‍ ഇതാദ്യമായി ടാര്‍ഗറ്റിലേക്ക് ഒറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. 2022-ലെ ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ആദ്യമായാണ് എംബാപ്പെ ടാര്‍ഗറ്റിലേക്ക് ഷോട്ട് പായിക്കാതെ പോകാതിരുന്നത്.






