തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാതലത്തില്‍ വീണ്ടും അഴിച്ചുപണി. കേരളത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി തിരിച്ച് എം ടി രമേശിനും എസ് സുരേഷിനും ചുമതല.
എം ടി രമേശിന് കാസർഗോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളുടെ ചുമതല. എസ് സുരേഷിന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതലയും നല്കി. ശോഭാ സുരേന്ദ്രൻ ദേശീയ പ്രോഗ്രാം ഇൻ ചാർജ്. 2029 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിൻ ചുമതല അനൂപ് ആന്റണിക്ക് നല്കി.
നേരത്തെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് മേഖലാ പ്രഭാരിമാരെയും സംഘടനാ സെക്രട്ടറിമാരെയും മാറ്റി നിയോഗിച്ചിരുന്നു.തിരുവനന്തപുരം കൊല്ലം മേഖലയുടെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനാണ്.
ആലപ്പുഴ, പത്തനംതിട്ട - അനൂപ് ആന്റണി. ഈ രണ്ടു മേഖലകളുടെയും സംഘടനാ സെക്രട്ടറി ജി.കാശിനാഥ് ആണ്. എറണാകുളം, കോട്ടയം, ഇടുക്കി മേഖലാ പ്രഭാരി ഷോണ്‍ ജോര്‍ജും സംഘടനാ സെക്രട്ടറി അജിഘോഷുമാണ്. തൃശൂര്‍, പാലക്കാട് പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അനീഷ് കുമാറും സംഘടനാ സെക്രട്ടറി കെ.വി.സുരേഷ് ബാബുവുമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പ്രഭാരിയായി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനെയാണു നിയോഗിച്ചിരിക്കുന്നത്. കെ.പി.സുരേഷാണ് സംഘടനാ സെക്രട്ടറി. കാസര്‍കോട്, കണ്ണൂര്‍ വയനാട് പ്രഭാരിയായി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.സജീവനെയും സംഘടനാ സെക്രട്ടറിയായി എ.വി.ഷിജുവിനെയും നിയോഗിച്ചു.






