ദില്ലി: ജമ്മു കാശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച സൈനിക ദൗത്യത്തില്‍ നിർണായക പങ്കുവഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ 'സിയോണ്‍' (Tsyon) എന്ന വേട്ടനായയ്ക്ക് 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ 'മെൻഷൻ ഇൻ ഡിസ്പാച്ചസ്' (Mention in Despatches) പുരസ്കാരം ലഭിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ദൗത്യത്തില്‍ നിന്ന് പിന്മാറാതെ ധീരത കാണിച്ചതിനാണ് സിയോണിന് ആദരം ലഭിച്ചത്.
സൈന്യത്തിന്റെ സ്പെഷ്യല്‍ ഫോഴ്സ് ടീമിനൊപ്പം ലഡാക്ക് സ്കൗട്ട്സ് ഗാഡ്വാള് റൈഫിള്‍സ് യൂണിറ്റിലാണ് സിയോണ്‍ സേവനമനുഷ്ഠിക്കുന്നത്. കാശ്മീരിലെ വനാന്തരങ്ങളില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താനായി നടത്തിയ തിരച്ചില്‍ ദൗത്യത്തിനിടയിലാണ് സിയോണിന് കാലില്‍ വെടിയേറ്റത്. വേദന വകവയ്ക്കാതെ ഭീകരർ ഒളിച്ചിരുന്ന കൃത്യമായ സ്ഥാനം സിയോണ്‍ സൈനികർക്ക് കാണിച്ചുകൊടുക്കുകയും മൂന്ന് ഭീകരരെ വധിക്കാൻ ദൗത്യസംഘത്തെ സഹായിക്കുകയും ചെയ്തു. ഏറ്റുമുട്ടലിന് ശേഷം സിയോണിന് അടിയന്തിര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും പരിക്കുകളില്‍ നിന്ന് സിയോണ്‍ അതിവേഗം സുഖം പ്രാപിക്കുകയും ചെയ്തു. സിയോണിന്റെ സമാനതകളില്ലാത്ത സമർപ്പണവും ധീരതയുമാണ് ദൗത്യം വിജയകരമാക്കാൻ സൈന്യത്തെ സഹായിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തില്‍ വിശിഷ്ട സേവനവും ധീരതയും പ്രകടിപ്പിക്കുന്ന സൈനികർക്കും സൈനിക നായകള്‍ക്കും നല്കുന്ന പ്രമുഖ ബഹുമതികളിലൊന്നാണ് 'മെൻഷൻ ഇൻ ഡിസ്പാച്ചസ്'. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ പണയംവെച്ച് പോരാടിയ സിയോണിന്റെ നേട്ടം രാജ്യമെമ്പാടുമുള്ള മൃഗസ്നേഹികള്‍ക്കും സൈനികർക്കും ഒരുപോലെ അഭിമാനമായി മാറി.






