തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്കെ ആദര്‍ശ്, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷ് എന്നിവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിലങ്ങ് അണിയിച്ചത്. സംഭവത്തിന് പിന്നാലെ പൊലീസിന്റെ നടപടി വിവാദങ്ങള്‍ക്കും വിമര്ശങ്ങള്ക്കും വഴിവെച്ചിരിക്കുകയാണ്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയും വിവാദമായിരുന്നു. എസ്കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയായിരുന്നു ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. അതിനിടെ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ജോയലിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് ജോയല്‍.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികളെ കൈവിലങ്ങ് വെച്ച നടപടി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.






