തിരുവനന്തപുരം : സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ. സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം അടുത്ത വർഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് സമുദ്ര മത്സ്യങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ അറിയിച്ചു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന് കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നൽകുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എൽ നിനോ സംഭവിക്കുകയാണെങ്കിൽ മത്തി ലഭ്യതയിൽ വൻ കുറവുണ്ടാകിനടയുണ്ട്. ഇതി മത്തിയുടെ വില കൂടാൻ കാരണമാകും.
കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മത്സ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആർഐ പഠനം പറയുന്നു.






