പത്തനംതിട്ട : ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്.
സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. 2025-2026 കാലയളവിലേക്ക് 1,65,000 ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുണ്ടായിരുന്നത്. ഇതിൽ ഒന്നര ലക്ഷം ലിറ്റർ നെയ്യ് മിൽമ വിതരണം ചെയ്തു. ബാക്കി നൽകിയിട്ടില്ല. അയ്യായിരം ലിറ്ററിൻ്റെ 30 ബാച്ചായാണ് ശബരിമലയിൽ നെയ്യെത്തിയത്. ഇതിൽ ആറ് ബാച്ച് മാത്രമാണ് പരിശോധിക്കാനായത് . ഇവയെല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
ഇത് സാധാരണയായി ഭക്ഷ്യവസ്തുവിൽ മായം കലർത്തിയ സംഭവം മാത്രമല്ല. വിശ്വാസികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണ് ഉണ്ടായത്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയുൾപ്പെടെ അന്വേഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






