കണ്ണൂർ: പയ്യന്നൂർ കുന്നരുവിൽ ധനരാജ് വധത്തിന്റെ ഒന്നാം വാർഷിക ദിവസം ആർഎസ്എസ് നേതാവ് ഉണ്ണികൃഷ്ണന്റെ വീട് ആക്രമിച്ച് തകർത്ത കേസിൽ പ്രതികളായ മുഴുവൻ സിപിഎം പ്രവർത്തകരേയും വെറുതെ വിട്ടു.
കെ. സജിൽ, കെ. വികാസ്, എം. രഞ്ജിത്ത്, കെ.വി. പ്രശോഭ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
2017 ജൂലൈ 11ന് ധനരാജിന്റെ ഒന്നാം അനുസ്മരണ ദിവസം കക്കമ്പാറയിൽ അക്രമ സംഭവങ്ങളുണ്ടായിരുന്നു. ആർഎസ്എസ് പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ കാറമേൽ താമസിക്കുന്ന എ.കെ. ഉണ്ണികൃഷ്ണന്റെ വീട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചുവെന്നാണ് കേസ്.
മാരകായുധങ്ങളുമായി എത്തിയവർ വാതിൽ കുത്തിപ്പൊളിച്ച് ജനലുകളും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചു പൊട്ടിക്കുകയും കംപ്യൂട്ടറും സർട്ടിഫിക്കറ്റുകളും തീ ഇട്ട് നശിപ്പിക്കുകയും ആറ് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നുമാണ് കേസ്.
ധനരാജ് കൊല്ലപ്പെട്ട ദിവസവും ഉണ്ണികൃഷ്ണന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. പ്രതികളെ എല്ലാവരെയും കോടതിയിൽ ഉണ്ണികൃഷ്ണനും ഭാര്യ ബിന്ദുവും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കുന്നതിന് പ്രോസിക്യൂഷനു സാധിച്ചില്ല എന്ന നിരീക്ഷണത്തോടെയാണ് അഡിഷനൽ ജില്ലാ ജഡ്ജ് കെ.എൻ. പ്രശാന്ത് എല്ലാ പ്രതികളെയും വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്.






