തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാൻ തനിക്ക് അവസരം നല്‍കണമെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം ദേശീയ, സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. അടിമുടി പുനഃസംഘടനയില്ലെങ്കില്‍ പാർട്ടി നശിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
1978 മുതലുള്ള തൻറെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക്യങ്ങള്‍ നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെയും ആവശ്യം ഉന്നയിച്ചിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, ജോസഫ് വാഴക്കൻ ഈ മൂന്നു പേരുകളാണ് മുഴുവൻസമയ അധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഇതില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മുന്നണി കണ്‍വീനർ സ്ഥാനത്തേക്കും ആലോചിക്കുന്നു. പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകള്‍ക്ക് യുഡിഎഫ് തുടക്കമിട്ടു. ഈ മാസം അവസാനത്തോടെ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ദീപാ ദാസ് മുൻഷിയെ കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.






