കോട്ടയം: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ കോട്ടയത്ത് ആശങ്ക തുടരുന്നു. ജില്ലയിൽ ഇന്ന് രാവിലെ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്.
അയർക്കുന്നം, പുതുപ്പള്ളി, വിജയപുരം, മണർകാട്, അയ്മനം, തിരുവാർപ്പ്, കുമരകം, നീണ്ടൂർ, കല്ലറ, കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലെയും ഏറ്റുമാനൂർ, കോട്ടയം നഗരസഭകളിലെയും താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് തുടരുന്നത്.
പടിഞ്ഞാറൻ മേഖലയിൽ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. ദേശീയ ദുരന്ത പ്രതികരണ സേന, പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മേഖലയിൽ വെള്ളം സാവധാനം മാത്രമാണ് ഇറങ്ങുന്നത്.
ജില്ലയിൽ നിലവിൽ 154 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 8,321 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
മീനച്ചിലാറിൽ ചിലയിടങ്ങളിൽ ജലനിരപ്പ് അപകടനിലയിൽ തുടരുന്നുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും വെള്ളം ഇറങ്ങുന്ന പ്രവണതയാണ് കാണുന്നത്. കോടിമതയിൽ അപകടനിലയായ 2.2 മീറ്റർ മറികടന്ന് ജലനിരപ്പ് 2.481 മീറ്ററിലെത്തി. ഇവിടെ ജലനിരപ്പ് ഉയരുന്ന പ്രവണത തുടരുകയാണ്.
നീലിമംഗലത്ത് ജലനിരപ്പ് 4.281 മീറ്ററും, നാഗമ്പടത്ത് 4.761 മീറ്ററുമാണ്. തിരുവാർപ്പിൽ ജലനിരപ്പ് 2.092 മീറ്ററും, കുമരകത്ത് 1.886 മീറ്ററുമാണ്. തിരുവാർപ്പ്, കുമരകം മേഖലകളിൽ നിലവിൽ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് കോടിമത, കാർമ്മിൽക്കാൽ കടവ് പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.






