തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചട്ടപ്രകാരം ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിന് നിയമതടസ്സമില്ലെന്നും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
സത്യപ്രതിജ്ഞ നടത്തുന്നതിനായി കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം അനുവദിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജയിലിൽ സത്യപ്രതിജ്ഞ നടത്താനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് സർക്കാർ നിലപാട് അറിയിച്ചത്.
അതേസമയം, കാപ്പാ തടവിൽ നിന്ന് താൽക്കാലിക മോചനം നൽകാൻ നിയമപരമായി കഴിയില്ലെന്നും സർക്കാർ ആവർത്തിച്ചു. അതിനാൽ ഇടക്കാല മോചനം അനുവദിക്കരുതെന്ന നിലപാടും സർക്കാർ കോടതിയിൽ അറിയിക്കും.
ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി അസാധുവാക്കിയ കൗൺസിലർമാരിൽ ഒരാളാണ് വാർഡ് 20 കൗൺസിലർ ആർ. സുഗതൻ. രണ്ട് ക്രിമിനൽ കേസുകളിൽ നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കാപ്പാ തടവിൽ നിന്ന് മോചിതനായാൽ മാത്രമേ ആ ജാമ്യം പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് ജയിൽ മോചനം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 9 മുതൽ കാപ്പാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.






