തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സിപി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്.
പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധിയാണ്. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ ഭൂരിഭാഗം പേരും കാത്തിരിക്കുന്നത് പ്രിയദര്‍ശിനിക്കായാണ്. കാലുകുത്താന്‍ സ്ഥലമില്ലാതെയാണ് ഒരോ ബസിന്റെയും യാത്ര.
ആദ്യ 100 ദിവസങ്ങള്‍ സര്‍ക്കാരിനും പഠനത്തിനുള്ള സമയമാണ്. കഴിഞ്ഞ 30 ദിവസങ്ങളിലെ ലാഭനഷ്ട കണക്കും നിര്‍ണായകമാണ്. മിനിമം ചാര്‍ജില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 രൂപയും മറ്റുള്ളവര്‍ക്ക് അതില്‍ കൂടുതലും മാസവും ലാഭിക്കാനാകും. സിറ്റി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിച്ചാല്‍ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം എത്തും. ഓര്‍ഡിനറി ബസ്സില്‍ മാത്രമെങ്കിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 3 മാസത്തിനുള്ളില്‍ 60 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമെന്നാണ് സൗജന്യ യാത്ര തുടങ്ങുന്നതിന് മുന്‍പുള്ള കണക്ക്.






