എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോള്‍ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎല്‍എ ക്ഷണിക്കുകയും മുൻ എംഎല്‍എ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, 'പൂഞ്ഞാർ എംഎല്‍എ' എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങള്‍ക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം.
വാഴക്കാല-ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എല്‍ഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിർമാണം പൂർത്തിയായത്. ഒടുവില്‍ ഉദ്ഘാടന വേളയില്‍ എം.ജെ. സെബാസ്റ്റ്യൻ എംഎല്‍എയും സെബാസ്റ്റ്യൻ കുളത്തുങ്കലും ഒരുമിച്ച് പങ്കെടുക്കുകയും, പൊതുസമ്മേളനത്തില്‍ വെച്ച് മുൻ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. പാലത്തിന്റെ യഥാർഥ അവകാശി മുൻ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തുങ്കലാണെന്നും താൻ വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും എം.ജെ.സെബാസ്റ്റ്യൻ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫലകത്തില്‍ നിന്ന് സ്വന്തം പേര് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 'ഉദ്ഘാടനം: പൂഞ്ഞാർ എംഎല്‍എ' എന്ന് മാത്രം രേഖപ്പെടുത്തിയത്.
2018-ലെ പ്രളയത്തിലാണ് എരുമേലി വലിയതോടിന് കുറുകെയുള്ള പഴയ ആമക്കുന്ന് പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. അറ്റകുറ്റപ്പണികള്‍ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്നാണ് 15.5 മീറ്റർ നീളത്തില്‍ പുതിയ പാലം പണിതത്. പുതിയ പാലം നിലവില്‍ വന്നതോടെ വാഴക്കാല, ആമക്കുന്ന് പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങള്‍ക്കാണ് ഗതാഗതസൗകര്യം ലഭ്യമായത്.





