കൊല്ലം: സ്വകാര്യബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പോലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് ആരോപണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പെരുമ്പുഴ കുളത്തിൻകര കടയില്‍ വീട്ടില്‍ സിയാദ് (36) ആണ് ഈ മാസം 24 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പോലീസ് മർദിച്ചതായി സിയാദിന്റെ മകള്‍ ആരോപിക്കുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ മർദനം പോലീസ് നിഷേധിച്ചങ്കിലും സിയാദിനെതിരായ പരാതിക്കാരി പോലീസ് മർദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തി. പിന്നാലെ ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. കുണ്ടറ -കൊല്ലം റൂട്ടില്‍ സർവ്വീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവർ ആയിരുന്നു സിയാദ്.
സിയാദിന്റെ അയല്‍വാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ ജൂണ്‍ 16ന് കാണാതായിരുന്നു. പോലീസ് അന്വേഷിക്കാൻ എത്തിയപ്പോള്‍ സിയാദിനെതിരെ ഒരു കുട്ടിയുടെ സഹോദരി മൊഴി നല്‍കിയതിനെ തുടർന്നാണ് അർദ്ധരാത്രി സിയാദിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. അടുത്തദിവസം കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് ഈ മാസം രണ്ടിന് സിയാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി സ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. കസ്റ്റഡിയില്‍ എടുക്കാൻ എത്തിയ എസ് ഐ സമ്പത്ത് സി പി ഒ എസ് ശ്രീജിത്ത് എന്നിവർ ജീപ്പില്‍ വച്ചു മർദിച്ചു എന്നായിരുന്നു ശബ്ദ സന്ദേശം.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിചിട്ടുണ്ട്. അതേസമയം ആശുപത്രിയിലെ ചികിത്സയിലോ പോസ്റ്റുമോർട്ടത്തിലോ മർദനമേറ്റതിന്റെ സൂചനകളില്ലെന്നും മഞ്ഞപ്പിത്തം മൂർച്ഛിച്ചതും ശ്വാസകോശത്തില്‍ നീർക്കെട്ട് ഉണ്ടായതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട് എന്നുമാണ് പോലീസ് വിശദീകരണം. എന്നാല്‍ ആരോപണ വിധേയരായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.






