തൃശ്ശൂർ: പോലീസ് ജീപ്പിന് പിഴയിട്ടതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും പോലീസും തമ്മിലുള്ള തർക്കം മുറുകുന്നു. വടക്കാഞ്ചേരി പോലീസിന്റെ പട്രോളിങ് വാഹനത്തിന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ (എം.വി.ഐ) പി.വി. ബിജു പിഴയിട്ടതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുന്നതിലേക്ക് വരെ എത്തിനില്‍ക്കുന്നത്. കേസില്‍ പ്രതിയായ എം.വി.ഐ ബിജു ഇപ്പോള്‍ ഒളിവിലാണ്.
പോലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് 4,000 രൂപ പിഴ ചുമത്തുകയും ഇക്കാര്യം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതാണ് തർക്കങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, ഇൻഷുറൻസ് രേഖകള്‍ ഹാജരാക്കി പോലീസ് ഈ ആരോപണം നിഷേധിച്ചു.
ഇതിനു മറുപടിയായി, എം.വി.ഐയുടെ സ്വകാര്യ വാഹനത്തിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസ് പരസ്യമാക്കി. തുടർന്ന്, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി പോലീസിനെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് എം.വി.ഐ ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്തുകൊണ്ടുള്ള പോലീസിന്റെ നടപടി. സംഭവത്തില്‍ ഇരു വകുപ്പുകളും തമ്മിലുള്ള പോര് തുടരുകയാണ്.






