കൊച്ചി : മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. പ്രതിക്ക് ബോക്സിങ് അറിയാമെന്ന് പൊലീസ് വ്യക്തമാക്കി.
മരട് സ്റ്റേഷനിലെ എസ്ഐ ജാക്സൺ, എഎസ്ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സിപിഒ ഫസലിന്റെ വലത് കൈയ്ക്ക് ആക്രമണത്തിൽ പൊട്ടലും എ എഎസ്ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു.
സ്റ്റേഷനുള്ളിൽ വച്ച് പൊലീസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.






