പിറവം : കനത്ത മഴ തുടരുന്നതോടെ ആശങ്കയുയർത്തി പിറവത്ത് പുഴയില്‍ ജലനിരപ്പ് ഉയരുന്നു. പുഴയുടെ തീരത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ ഒട്ടനവധി കൃഷിയിടങ്ങളും വെള്ളത്തിലാണ്. ചില റോഡുകളും വെള്ളത്തിനടിയിലാണ്.
കക്കാട്, കളമ്പൂർ എന്നിവിടങ്ങളിലെ മത്സ്യകോളനികളിലെ വീടുകളില്‍ ഭൂരിഭാഗവും വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി കളമ്പൂരില്‍ വീട്ടുമുറ്റത്ത് വെള്ളം കയറിയതിനെത്തുടർന്ന് കിടപ്പു രോഗിയായ വയോധികയേയും, മകളേയും നഗരസഭയുടെ നേതൃത്വത്തില്‍ മാറ്റി പാർപ്പിച്ചിരുന്നു.
പാഴൂർ ആറ്റുതീരം പാർക്ക് വെള്ളത്തില്‍ മുങ്ങി. പുഴയുടെ തീരത്തുള്ള കളമ്പൂർ മത്സ്യ കോളനിയിലും പിറവം പാലത്തിന് സമീപം ഐഎൻടിയുസി കടവില്‍ ഏതാനും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് ഉയരുകയാണങ്കില്‍ ഇവിടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും.
ഉഴവൂർ തോട് കരകവിഞ്ഞ് ഒഴുകുന്നതിനെത്തുടർന്ന് ഓണക്കൂർ, കക്കാട് മേഖലകളില്‍ പച്ചക്കറി കൃഷികളെല്ലാം വെള്ളത്തിലായി. മരച്ചീനിയും, പാവലും, പടവലും, വാഴയും, പൈനാപ്പിളും അടക്കം കൃഷിയെല്ലാം വെള്ളത്തില്‍ മുങ്ങി. രാമമംഗലം - പിറവം റോഡില്‍ കിഴുമുറി പാടത്തു താഴത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതു വഴി വാഹനങ്ങള്‍ സഞ്ചരിക്കുന്നില്ല.






