തിരുവനന്തപുരം : കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണ നേതൃത്വത്തിൽ നിന്നുള്ള പല പരാമർശങ്ങളും അതിരുവിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും തങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരത്തിലേക്ക് അവരെ എത്തിക്കുന്നതിനും കാരണമായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണം. മുൻ സർക്കാർ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയെങ്കിലും ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചു. ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അറിവുള്ള വകുപ്പുകൾ എന്തുകൊണ്ട് സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചില്ലെന്നും പിണറായി വിജയൻ ചോദിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സാന്നിധ്യക്കുറവും അനാസ്ഥയുമാണ് ഗൗരവകരമായ പ്രശ്നം. ദുരന്തം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് മന്ത്രിമാർ സ്ഥലം സന്ദർശിക്കുന്നത്. ഇത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.






