ആലപ്പുഴ: മാല മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി യുവതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം.
സ്വകാര്യ സ്ഥാപനത്തിനുള്ളില്‍ അതിക്രമിച്ചുകയറിയ മോഷ്ടാവ് ജീവനക്കാരിയായ രജനിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് സ്കൂട്ടറില്‍ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ ഓടിയ രജനി സ്കൂട്ടറിന്റെ പിന്നില്‍ പിടിച്ചുനിർത്തി കള്ളനെ പിടികൂടുകയായിരുന്നു. ഭരണിക്കാവ് സ്വദേശി നെല്‍സണാണ് പിടിയിലായത്.
ആർആർ ബില്‍ഡിംഗ് ഡിസൈനേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പ്ലാൻ വരയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെന്ന പേരിലാണ് നെല്‍സണ്‍ സ്ഥാപനത്തിലെത്തിയത്. സംസാരത്തിനിടെ കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത് ഇയാള്‍ രജനിക്ക് നേരെ വീശുകയായിരുന്നു.
സ്ക്രൂഡ്രൈവർ പിടിച്ചുവാങ്ങുന്നതിനിടെ രജനിയുടെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാല പൊട്ടിച്ച ശേഷം ഇയാള്‍ ഓടി സ്കൂട്ടറില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പുറകേ ഓടിയ രജനി സ്റ്റാർട്ടായ സ്കൂട്ടറിന്റെ പുറകില്‍ പിടിച്ചുതൂങ്ങി
തുടർന്ന് രജനിയെ വലിച്ചുകൊണ്ട് സ്കൂട്ടർ മുന്നോട്ടുപോയി. രജനിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി സ്കൂട്ടർ തടയുകയായിരുന്നു. പരിശോധിച്ചപ്പോള്‍ നെല്‍സണ്‍ന്റെ കൈവശം മറ്റൊരു മാലയും ഉണ്ടായിരുന്നു. ഇത് ഇയാള്‍ കൊല്ലത്ത് നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് റിമാൻഡ് ചെയ്യുമെന്നാണ് വിവരം.






