കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്സണൽ അസിസ്റ്റന്റാണെന്ന് വ്യാജേന പരിചയപ്പെടുത്തി പണപ്പിരിവിന് ശ്രമം. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമെന്ന പേരിലാണ് എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപം ലോട്ടറിക്കട നടത്തുന്ന സജിത്തിനെ 'സുരേഷ്' എന്ന് പരിചയപ്പെടുത്തിയയാൾ ഫോണിൽ ബന്ധപ്പെട്ടത്. 1000 രൂപ ആവശ്യപ്പെട്ട ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
പണം വാങ്ങാൻ ആളെ നേരിട്ട് അയയ്ക്കാമെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി നൽകാമെന്ന് സജിത്ത് അറിയിക്കുകയും ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ട ശേഷമാണ് 'സുരേഷ്' നമ്പർ കൈമാറിയത്. സംശയം തോന്നിയ സജിത്ത് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിന് പിന്നാലെ എംഎൽഎ പൊലീസിൽ പരാതി നൽകുകയും പണം വാങ്ങാനെത്തിയ ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടുകയും ചെയ്തു.
'സുരേഷ്' എന്നയാളുടെ നിർദേശപ്രകാരമാണ് പണം വാങ്ങാനെത്തിയതെന്ന് ഗോപാലകൃഷ്ണൻ പൊലീസിന് മൊഴി നൽകി. തന്റെ ഓഫീസിൽ 'സുരേഷ്' എന്ന പേരിൽ പിഎയോ മറ്റ് സ്റ്റാഫ് അംഗങ്ങളോ ഇല്ലെന്ന് എംഎൽഎ വ്യക്തമാക്കിയതോടെ ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. മറ്റൊരു ഭക്ഷണശാലയിലും സമാന രീതിയിൽ പണം തട്ടാൻ ശ്രമിച്ചതായി വിവരം പുറത്തുവന്നതോടെ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.






