ഡൽഹി: ഡല്‍ഹിയില്‍ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍നിന്ന് ലോഹഭാഗങ്ങള്‍ കണ്ടെടുത്തതായി റിപ്പോർട്ട്.
പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങള്‍ നിലനില്‍ക്കെയാണ് പരിക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തില്‍നിന്ന് ലോഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം പുറത്തുവരുന്നത്.
ഡല്‍ഹിയിലെ ലേഡി ഹാർഡിങ് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഷൈഖ് മൻസൂരിയുടെ തലയില്‍നിന്നും കഴുത്തില്‍നിന്നും ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂലായ് 24-ന് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തയ്യാറാക്കിയ മെഡിക്കല്‍ ലീഗല്‍ കേസ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തിനെതിരെ ഷെയ്ഖ് മൻസൂരി നേരത്തെ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ചെയ്തിരുന്നു.
പ്രതിഷേധക്കാർക്കെതിരെ ലോഹ പെല്ലറ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലറ്റുകള്‍ ഉപയോഗിച്ച് വെടിവെക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡല്‍ഹി പോലീസ് ഉള്‍പ്പെടെയുള്ള ഏജൻസികള്‍ മുൻപ് അറിയിച്ചിരുന്നത്. എന്നാല്‍, മെറ്റാലിക് പെല്ലറ്റുകള്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ ഉപയോഗിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആശുപത്രി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടാതെ, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹഭാഗങ്ങള്‍ മൻസൂരിക്ക് കൈമാറാനും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം പാർലമെന്റില്‍ ഉള്‍പ്പെടെ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.






