പമ്പ: ശബരിമല തീർഥാടകരുമായി പമ്പയിലെത്തിയശേഷം നദിയില്‍ കുളിക്കാനിറങ്ങിയ ഡ്രൈവറുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതരമായി പരുക്കുപറ്റി.
തമിഴ്നാട് മധുര സ്വദേശി മീനാക്ഷി കുമാറിനാണ് (54) പരുക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു ട്രാവല്‍ ഏജൻസിയുടെ വാഹനത്തില്‍ തീർഥാടകരുമായി വെള്ളിയാഴ്ച രാവിലെയാണ് മീനാക്ഷികുമാർ പമ്പയിലെത്തിയത്. ഇവരെ മലകയറ്റിവിട്ടശേഷം 11 മണിയോടെ പമ്പാനദിയില്‍ ത്രിവേണി രണ്ടാംപാലത്തിനു സമീപം കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളത്തില്‍ കാല്‍വഴുതിയ മീനാക്ഷികുമാർ നിലതെറ്റി പെട്ടെന്ന് ഇരുന്നുപോയി. ഈ സമയത്താണ് വെള്ളത്തിനടില്‍ കൂർത്തുനിന്ന കമ്പി പിൻഭാഗത്തുകൂടി തുളഞ്ഞുകയറിയത്.
ഉടൻതന്നെ മറ്റ് തീർഥാടകരും പോലീസും ചേർന്ന് പമ്പ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കൊണ്ടുവന്നെങ്കിലും മുറിവ് തുന്നിക്കെട്ടാൻ കഴിയാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രളയത്തില്‍ നദിയില്‍ അടിഞ്ഞുകൂടിയ കോണ്‍ക്രീറ്റ് പാളികളും കമ്പികളും മാറ്റാനുള്ള നടപടിയില്ലാത്തത് തീർഥാടകർക്ക് വലിയ ഭീഷണിയായിട്ടുണ്ട്.






