പൊൻകുന്നം: സംസ്ഥാന ഹൈവേയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിലെ രണ്ടാംമൈല്‍ ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവാകുന്നു.
മൂന്ന് റോഡുകളുടെ തുടക്കം രണ്ടാംമൈല്‍ ജംഗ്ഷനില്‍ നിന്നാണ്. വാഹനത്തിരക്കും കൂടുതലാണ്. റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചതിന് ശേഷമാണ് അപകടങ്ങള്‍ പതിവായത്. ജംഗ്ഷന്റെ പ്രാധാന്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടില്ല.
വിവിധ അപകടങ്ങളിലായി ഈ ഭാഗത്ത് നാല് പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും സുരക്ഷാകാര്യങ്ങളില്‍ അധികൃതർ അലംഭാവം കാട്ടി. വളവോടുകൂടിയ കവലയാണ് രണ്ടാംമൈല്‍ ഇരുവശങ്ങളിലുമായി രണ്ട് ബസ് സ്റ്റോപ്പുകള്‍. എപ്പോഴും ഇവിടെ യാത്രക്കാരുടെ തിരക്ക്
വാഹനങ്ങള്‍ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടസാധ്യതയേറെയാണ്. ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങള്‍ അമിതവേഗത്തിലാണ് വരുന്നത്. മൂന്ന് റോഡുകളുടെ സംഗമസ്ഥാനത്ത് കണ്ണാടി സ്ഥാപിച്ചാല്‍ ഹൈവേയിലൂടെ വരുന്ന വാഹനങ്ങള്‍ കാണാനും സുരക്ഷിതമായി പ്രവേശിക്കാനുമാവും. റിഫ്ളക്ടറുകളോട് കൂടിയ റംബിള്‍ സ്ട്രിപ്പ് കവലയുടെ ഇരുവശത്തും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






