ഇസ്ലാമാബാദ്: ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ചെലവുചുരുക്കലിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്താൻ.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയിലും സമ്പദ്വ്യവസ്ഥയിലും സമ്മർദം ശക്തമായതോടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് നടപ്പാക്കിയതിന് സമാനമായി വിപണികളുടെ പ്രവർത്തനസമയം ചുരുക്കുന്നതിനൊപ്പം സർക്കാർ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം സർക്കാർ വാഹനങ്ങളും വാങ്ങുന്നത് പൂർണമായും നിരോധിച്ചു. ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതവും അടുത്ത മൂന്ന് മാസത്തേക്ക് 50 ശതമാനമായി കുറയ്ക്കും. അതേസമയം സായുധ സേന, ക്രമസമാധാന പാലന വിഭാഗങ്ങള്‍, അവശ്യ സർവീസുകള്‍ എന്നിവയ്ക്ക് ഇന്ധന നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഇത്തരം ചടങ്ങുകളില്‍ ഇനി ഒരൊറ്റ വിഭവം മാത്രമേ വിളമ്പാൻ പാടുള്ളൂ എന്നാണ് നിർദേശം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണ വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയത്.
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിലും മാറ്റമുണ്ടാകും. കടകളും ഷോപ്പിങ് മാളുകളും രാത്രി ഒൻപത് മണിയോടെ അടയ്ക്കണം. വിവാഹ ഹാളുകള്‍ രാത്രി 10 മണിക്കും റെസ്റ്റോറന്റുകളും ഭക്ഷണശാലകളും രാത്രി 11 മണിക്കും പ്രവർത്തനം അവസാനിപ്പിക്കണം. എന്നാല്‍ ഫാർമസികള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ഐ.ടി കമ്പനികള്‍ തുടങ്ങിയ അവശ്യ സേവന മേഖലകള്‍ക്ക് ഈ സമയനിയന്ത്രണം ബാധകമല്ല.
സർക്കാർ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ, ജനപ്രതിനിധികള്‍, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ യാത്രകള്‍ക്കും മൂന്ന് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ വിദേശയാത്ര നടത്തേണ്ടിവന്നാല്‍ ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഔദ്യോഗിക അത്താഴ വിരുന്നുകള്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുകയും സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുകയും രാജ്യത്തെ സാമ്പത്തിക സമ്മർദം ലഘൂകരിക്കുകയും ചെയ്യുകയാണ് നടപടികളുടെ ലക്ഷ്യം.






