ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കരാറില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി. കമ്പനിക്ക് വഴിവിട്ട് കരാർ നല്കാൻ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്നാണ് നടപടി. എൻടിബിആർ (NTBR) എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിർണായക തീരുമാനം എടുത്തത്.
ടെൻഡർ സമർപ്പിക്കാനുള്ള തിയതി 31 വരെ നീട്ടിയിട്ടുണ്ട്. ഓസ്ക്കാർ ഇവന്റ്സിന് ടെൻഡർ നല്‍കിയതില്‍ ടൂറിസം മന്ത്രിയെയും ജില്ലാ കളക്ടറെയും ഉമാതോമസ് എംഎല്‍എ അതൃപ്തി അറിയിച്ചിരുന്നു. എംഎല്‍എയുടെ അതൃപ്തി കൂടി പരിഗണിച്ചാണ് ടെൻഡർ നടപടി റദ്ദാക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് സൂചന.
ഉമാതോമസ് എംഎല്‍എയുടെ അപകടത്തിനിടയാക്കിയ ഇവന്റിന്റെ നടത്തിപ്പുകാരായിരുന്ന ഓസ്ക്കാർ ഇവന്റ്സിന് വള്ളം കളി നടത്തിന്റെ ചുമതല നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ കന്പനി അധികൃതർ പങ്കെടുക്കുകയും ചെയ്തിരുന്നു. ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടി സംഘടിപ്പിച്ചതിനെ നേട്ടമാക്കി കാണിച്ചുകൊണ്ടായിരുന്നു വള്ളം കളി നടത്തിപ്പും ഓസ്ക്കാർ ഇവന്റ്സിലേക്ക് എത്തിയത്. കലൂർ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണി ഉള്‍പ്പടെയുള്ളവർ പങ്കെടുത്ത നൃത്തപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഉമാതോമസിന് അപകടം സംഭവിച്ചത്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്പനി നിയമനടപടികളും നേരിട്ടിരുന്നു. അത്തരമൊരു കമ്പനിയെ വള്ളം കളി പോലൊരു വലിയ ഇവന്റ് നടത്തിപ്പ് ഏല്‍പ്പിച്ചതാണ് വിവാദത്തിന് കാരണമായത്. യോഗത്തിനെത്തിയവരും ആശങ്ക പങ്കുവെച്ചതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഓസ്ക്കാർ ഇവന്റ്സിന് നടത്തിപ്പ് കരാർ ലഭിച്ചതിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ടെൻഡർ നടപടികളില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയത്. കൂടുതല്‍ കമ്പനികൾക്ക് ടെൻഡർ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കാനായി 31 വരെ സമയം നീട്ടിയിട്ടുമുണ്ട്.






