തൃശ്ശൂർ: ഓണക്കാലത്ത് സദ്യ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കള്‍ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഉള്ളതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ സ്ഥാപനങ്ങളില്‍നിന്ന് മാത്രം ഭക്ഷണം വാങ്ങണം. കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും നിയമസാധുതയും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സദ്യ തയ്യാറാക്കിയ സമയം, സൂക്ഷിക്കുന്ന താപനില എന്നിവ ചോദിച്ചറിയണം. കഴിക്കുന്നതിന് തൊട്ടുമുമ്പ് ഡെലിവറി ലഭിക്കുന്നവിധം ഓർഡർ ക്രമീകരിക്കണം. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയില്‍ ഭക്ഷണം സൂക്ഷിക്കരുത്. പാക്കിംഗും ലേബലുകളും പരിശോധിക്കണം. വൃത്തിയുള്ളതും ശരിയായി അടച്ചതുമായ പാത്രങ്ങളിലെ ഭക്ഷണം മാത്രമേ സ്വീകരിക്കാവൂ. പൊടി, ഈച്ച, പ്രാണികള്‍ എന്നിവയിലൂടെയുള്ള മലിനീകരണം ഒഴിവാക്കണം. 'സുരക്ഷിത സദ്യ, സന്തോഷപൂർണ്ണ ഓണം - സുരക്ഷിത സദ്യയിലൂടെ ആരോഗ്യകരമായ ഓണം' എന്നതാണ് വകുപ്പിന്റെ സന്ദേശം.
പ്രത്യേക ശ്രദ്ധ വേണം
അസാധാരണമായ ഗന്ധം, നിറം, രുചി, പൂപ്പല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണം കഴിക്കരുത്
പായസം, പച്ചടി തുടങ്ങിയ ഈർപ്പമുള്ള വിഭവങ്ങള്‍ വേഗത്തില്‍ കേടാകാൻ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണം
വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകളും പാത്രങ്ങളും വൃത്തിയാക്കണം
ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തില്‍ സംശയം തോന്നിയാല്‍ ഉടൻ ഭക്ഷ്യസുരക്ഷാ അധികാരികളെ വിവരമറിയിക്കണം






