ന്യൂഡൽഹി : ഇക്കഴിഞ്ഞ ജൂലൈ 20ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും ആർഎഎഫും തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി.
ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പലരും ഔദ്യോഗിക ബാഡ്ജോ യൂണിഫോമോ ഇല്ലാതെ സാദാ വസ്ത്രങ്ങളിലാണ് എത്തിയതെന്ന് പരാതിയിൽ പറയുന്നു.
സമാധാനപരമായി വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് തോക്കുകൾ എന്നിവ പ്രയോഗിച്ചു. അതിക്രമത്തിൽ 19 വയസ്സുകാരനായ സഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുടെ കാഴ്ചശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ പുരുഷ സുരക്ഷാ ജീവനക്കാരും പൊലീസുകാരും വനിതാ വിദ്യാർത്ഥികളെ വ്യക്തിപരമായി കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.






