കൊല്ലം : മത്സ്യബന്ധനത്തിനിടെ യാനം തകര്‍ന്ന് കാണാതായ മകനു വേണ്ടി മാതാവ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അപകടം നടന്ന് എട്ടു ദിവേത്തോളം ആകുമ്പോഴും കാണാതായ 26വയസുള്ള മകന് ഗൗതം കൃഷ്ണയെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
മകനായുള്ള തെരച്ചിലില്‍ തൃപ്തയല്ലെന്നും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗൗതമിന്റെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം ആരംഭിച്ചത്. സ്കൂബ ടീമിനെ അടക്കം ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തണമെന്നാണ് രേഷ്മയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രേഷ്മ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
ആദ്യം എസ്എച്ച്ഒയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഫിഷറീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചപ്പോള്‍ ഒരു തരത്തിലുള്ള ആവശ്യവും ഉന്നയിക്കാത്തത് കൊണ്ടാണ് തെരച്ചില്‍ ഉണ്ടാകാതിരുന്നതെന്നും ഇനി വേണമങ്കില്‍ തെരച്ചില്‍ നടത്താമെന്ന് ഫിഷറീസ് വകുപ്പില്‍ നിന്നും പറഞ്ഞതായും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
പിന്നീട് കൊല്ലം എസിപി ഷാജിയുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ ആറരയോടെ തെരച്ചില്‍ ആരംഭിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനാലും തത്കാലം സമരം രേഷ്മ അവസാനിപ്പിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറിന് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ 'ശ്രീകൃഷ്ണഭഗവാന് കുറുവടിക്കാരന്‍' ഔട്ട്ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ട് ചവറ പുത്തന്‍തുറ പൂമുറത്ത് വീട്ടില്‍ 76കാരനായ രാജീവന്, മരുമകന് പുത്തന്‍തുറ കടുവുങ്കല്‍ 47കാരന് രാധാകൃഷ്ണന് എന്നിവര്‍ മരിച്ചിരുന്നു. രേഷ്മയുടെ പിതാവാണ് രാജീവൻ. രാധാകൃഷ്ണന്റെയും രേഷ്മയുടെയും മകനാണ് കാണാതായ ഗൗതം.






