കോട്ടയം: ജില്ലയിൽ മഴ തുടരുന്നു. മഴക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേനയും (എൻ.ഡി.ആർ.എഫ്) ജില്ലയിലെത്തി.
തൃശൂരില്‍ നിന്നുള്ള 23 അംഗ സംഘത്തെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്തുനിന്നുള്ള 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് വിന്യസിച്ചിട്ടുള്ളത്.
കേരള പൊലീസിന്റെ റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റെസ്ക്യൂ ഫോഴ്സിലെ 20 പേരും തൃശൂരില്‍നിന്നുള്ള സംഘത്തിനൊപ്പമുണ്ട്.
കോട്ടയം താലൂക്കിലെ ഇറഞ്ഞാല്‍, ഇല്ലിക്കല്‍ മേഖലകളില്‍ വീടുകളില്‍ കുടുങ്ങിയവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.
മീനച്ചില്‍ താലൂക്കില്‍ മണ്ണിടിച്ചിലുണ്ടായ പെരിങ്ങളം കൈപ്പിള്ളി മേഖലകളില്‍ സന്ദർശനം നടത്തി.
കോട്ടയത്ത് ഇൻസ്പെക്ടർ ജി.സി പ്രശാന്തും മീനച്ചിലില്‍ ഇൻസ്പെക്ടർ അരുണ്‍ ചൗഹാനുമാണ് എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നത്.
ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഠ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.






