ചങ്ങനാശേരി: സംസ്ഥാനത്ത് തുടർച്ചയായി പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ചങ്ങനാശേരി താലൂക്കിലെ പടിഞ്ഞാറൻ നിവാസികൾ ആശങ്കയിൽ.
കുറിച്ചി, പനച്ചിക്കാട്, പഞ്ചായത്തുകളിലെയും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
സന്നദ്ധപ്രവർത്തകരും റവന്യൂ, ഫയർഫോഴ്സ് വിഭാഗങ്ങളും ചേർന്ന് ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവർത്തനങ്ങളും തകൃതി. വെള്ളപ്പൊക്കം ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
എ.സി റോഡില്‍ വെള്ളത്തിന്റെ തോത് കഴിഞ്ഞദിവസത്തെക്കാള്‍ ഉയർന്നു. എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കർ കോളനി, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി പേർ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടി.
കുറിച്ചി പഞ്ചായത്തില്‍
കുറിച്ചി പഞ്ചായത്തിലെ 15, 18, 19 വാർഡുകളിലാണ് സ്ഥിതി ഗുരുതരം. ഇവിടെ 70ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ കുറിച്ചി ലിറ്റില്‍ ഫ്ളവർ എല്‍.പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. നിലവില്‍ ക്യാമ്പില്‍ 250 പേർ കഴിയുന്നുണ്ട്. ആനക്കുഴി പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയതിനാല്‍ കൂടുതല്‍ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പനച്ചിക്കാട് പഞ്ചായത്തില്‍
പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട്, കുഴിക്കാട്ട് കോളനി, പന്നിമറ്റം, പുതുവല്‍, പനച്ചിക്കാട്, അമ്പാട്ടുകടവ് തുടങ്ങിയ പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പനച്ചിക്കാട് അമ്പാട്ടുകടവ് റോഡിലും പാത്താമുട്ടം ഞാലിയാകുഴി റോഡിലും വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം തടസപ്പെട്ടു.






