കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ച രണ്ട് പ്രതികളുടെ കൂടി ഹർജി തള്ളി കോടതി.
കേസിലെ അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജിയും നേരത്തെ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
അപ്പീലിൽ തീരുമാനമുണ്ടാകുന്നത് വരെ തങ്ങളുടെ ശിക്ഷ മരവിപ്പിക്കനാമെന്നാണ് പ്രതികൾ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
തനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നായിരുന്നു സലിമിന്റെ വാദം.
ഒന്നാം പ്രതി നിർദേശിച്ചത് അനുസരിച്ച് ഫോണെത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇയാൾ പറഞ്ഞു.
എന്നാൽ അതിജീവിത പറഞ്ഞത് ഇയാൾക്ക് കുറ്റകൃത്യത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ്.
വിചാരണക്കോടതി ഇയാളുടെ പങ്ക് കൃത്യമായി തെളിയിച്ചതിന് ശേഷമാണ് 20 വർഷം കഠിനതടവിന് ശിക്ഷിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും, ശിക്ഷ വർധിപ്പിക്കണമെന്നും അതിജീവിതയുടെ അഭിഭാഷകയും വാദിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാലുണ്ടാകുന്ന പ്രത്യാഘാതമുൾപ്പെടെ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഹർജി തള്ളുകയാണ് ചെയ്തത്.
അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കും.






