തിരുവനന്തപുരം: കേരളത്തില്‍ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്.
ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങള്‍ തേടി വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു.
വാഹന മോഡിഫിക്കേഷനുകളും പേഴ്സണലൈസേഷനും സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ആശങ്കകളും ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം. നിലവില്‍ വ്യത്യസ്ത രീതിയിലുള്ള വാഹന മാറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയുടെ നിയമസാധുതയെക്കുറിച്ച് വ്യക്തതയില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അഭിപ്രായങ്ങള്‍ ശേഖരിച്ച് നിയമപരമായ ചട്ടങ്ങള്‍ ക്രോഡീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.
റോഡ് സുരക്ഷയ്ക്കും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കും കോട്ടം തട്ടാതെയുള്ള മാറ്റങ്ങള്‍ക്ക് മാത്രം അനുമതി നല്കുന്ന തരത്തിലായിരിക്കും പുതിയ നയരേഖ. വാഹനപ്രേമികളുടെ താത്പര്യം കൂടി പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ചട്ടങ്ങള്‍ രൂപീകരിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം.
ഗൂഗിള്‍ ഫോം മുഖേനയാണ് സർവേ നടത്തുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തില്‍ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകള്‍ക്ക് കടിഞ്ഞാണിടുന്നതിനും ഈ സർവേ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.
വാഹനപ്രേമികള്‍ക്കും പൊതുജനങ്ങള്‍ക്കും സർവേയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.ശേഖരിക്കുന്ന നിർദ്ദേശങ്ങളും ഡാറ്റയും വിശകലനം ചെയ്ത ശേഷം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കും.
തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങള്‍ക്ക് വിധേയമായി കേരളത്തിന് പ്രത്യേക മാർഗ്ഗരേഖകള്‍ തയ്യാറാക്കും. ഇതോടെ നിയമപരമായി അനുവദനീയമായ മോഡിഫിക്കേഷനുകള്‍ക്ക് വ്യക്തത വരുമെന്നാണ് പ്രതീക്ഷ.






