കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
തടമ്പാട്ടുതാഴം സ്വദേശി വൈശാഖൻ ആണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് സംശയം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വൈശാഖനെ പിടികൂടിയിരുന്നു. ഈ സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ വൈശാഖനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. മരണത്തില്‍ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി തലശ്ശേരി ടെമ്പിള്‍ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് നാട്ടില്‍നിന്ന് ഇവർ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രി മുറിയില്‍നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ഹോസ്റ്റലിലുണ്ടായിരുന്ന മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചുനോക്കുകയായിരുന്നു. എന്നിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹവാസികള്‍ വാതില്‍ തകർത്ത് അകത്തുകടന്നപ്പോഴാണ് അലീനയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തുടർന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. തലശ്ശേരിയില്‍ നാലുവർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവർഷമായി സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലിചെയ്തുവരികയായിരുന്നു. സംഭവത്തില്‍ തലശ്ശേരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






