തിരുവനന്തപുരം : സംസ്ഥാനത്തെ മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണ ശാലകളിൽ വ്യാപക ക്രമക്കേട് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ നിന്നാണ് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാല് കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ കൊല്ലത്ത് മള്‍ട്ടിപ്ളക്സ് തിയറ്റേറില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു കേസ് രജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്ക്രിമില്‍ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി. കാലവധി കഴിഞ്ഞതും അല്ലാത്തവയും ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു.
പിന്നാലെ നടത്തിപ്പുകാരന് കനത്ത പിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടീസ് നല്കി. പോപ്കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു. ലീഗല്‍ മെട്രാളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. ഇതില്‍ പോപ്കോണ്‍, ശീതളപാനീയങ്ങള്‍ വില്പന നടത്തിയതില്‍ വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി ആക്ട് 2009 സെക്ഷന്‍ 30 പ്രകാരം അളവില്‍ കുറവ് വില്‍പ്പന നടത്തിയതിന് ഇതുവരെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം മള്‍ട്ടിപ്ലക്സുകളില്‍ തുടര്‍പരിശോധനകള്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിയമലംഘനങ്ങള്‍ ഇനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.






