കൊല്ലം: കായലില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു.
കൊല്ലം വള്ളിക്കാവ് ശിവസന്ധ്യയില്‍ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ടി.എസ്. കനാലില്‍ കാട്ടില്‍കടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കായലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.സന്ധ്യയുടെ മരണവാർത്ത കുടുംബത്തെ ഏറെ ഞെട്ടിച്ചു. ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്ന സന്ധ്യയുടെ അമ്മ ഭാസുരയും വീട്ടില്‍ വെച്ച് മരിച്ചു.
സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടർന്ന് വൈകിട്ട് നാല് മണിയോടെ അമ്മയുടെയും മകളുടെയും സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ ഒരുമിച്ച് നടന്നു.നാട്ടുകാർക്ക് വലിയ നടുക്കമുണ്ടാക്കിയ സംഭവമാണ് വള്ളിക്കാവില്‍ അരങ്ങേറിയത്.
ഒരു ദിവസം തന്നെ വീട്ടിലെ രണ്ട് പേരുടെ വിയോഗം കുടുംബത്തിന് താങ്ങാനാവാത്ത നഷ്ടമായി.സന്ധ്യയുടെ ഭർത്താവ് വിജയൻ ആണ്. അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കള്‍. ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസനാണ്. ശിവജിത്ത് എന്ന മറ്റൊരു മകനും ഭാസുരയ്ക്കുണ്ട്.
സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായലില്‍ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.






